Kerala

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത് . ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എം.പി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം.യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.