Kerala

ഗവർണർക്ക് ധാർമ്മികത ഉണ്ടെങ്കിൽ തുടരാനാകില്ല; നാക്കു പിഴയിലെ തന്റെ രാജി ഓർമ്മപ്പെടുത്തി മന്ത്രി സജി ചെറിയാൻ


സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് ഗവര്‍ണര്‍ എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെയുണ്ടായത്. ധാര്‍മികത ഉണ്ടെങ്കില്‍ ഇനിയും സ്ഥാനത്ത് തുടരാനാകില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. താന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി. ഒടുവില്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിന് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയപ്പോള്‍ ഗവര്‍ണര്‍ എതിര്‍ത്തു. അതുപോലെ ഇപ്പോള്‍ ഗവര്‍ണര്‍ക്ക് തുടരാനാകുമോ എന്നും മന്ത്രി ചോദിച്ചു.

ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ കേരളം നല്‍കിയ കേസിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ സുപിംകോടതി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്. കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ലെന്നും പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.