India Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

ശബരിമലയിൽ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേർ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീർഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലിൽ ആറ് വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. വെർച്യുൽ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്.പമ്പയിൽ നിന്നും 6 മുതൽ 8 മണിക്കൂറെടുത്തതാണ് ഭക്തർ ദർശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ ഒരുലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ, അടുത്തദിവസങ്ങളിൽ കൂടുതൽ സജ്ജീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ബോർഡും പൊലീസും പറയുന്നു.

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്.

ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും . ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.