Kerala

ശബരിമലയിലെ കതിന അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

ശബരിമലയിലെ വെടിമരുന്ന് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്.

സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിര് നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നിലവിൽ മരിച്ചിട്ടുള്ള രജീഷ് അടക്കം അന്ന് മൂന്ന് പേരെയായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളായ ജയകുമാർ കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതൽ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു. രജീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നത്. പക്ഷേ പിന്നീട് അത് വഷളാവുകയായിരുന്നു.

ഇൻഫെക്ഷൻ ഉണ്ടായി എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. അന്ന് അപകടമുണ്ടായ മൂന്ന് പേരിൽ ഇനി അവശേഷിക്കുന്നത് അമലാണ്. അമലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അമലിന് മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളൽ. എന്താണെങ്കിലും ബന്ധുക്കളും മടും തന്നെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊട്ടിത്തെറിയല്ല, തീപിടുത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.