Kerala

സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; ഗവർണർ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങൾ

സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എന്തു കാര്യങ്ങളിലാണ് തർക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തത വരുത്തണം. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചാണോ ​ഗവർണർ സൂചിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ചോ​ദിച്ചു. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങൾ

  1. ഇന്ത്യൻ പ്രസിഡൻ്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?
  2. ഈ നിർദ്ദേശം സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?
  3. വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻ്റിക്കേറ്റിൻ്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിൻ്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിൻ്റെ പിൻബലത്തിൽ?
  4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?
  5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിൻ്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
  6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ അസ്സൻ്റ് കിട്ടാത്തതിൻ്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?