India Kerala

‘രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു’; രാജ്മോഹൻ ഉണ്ണിത്താൻ

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പിണറായിയുടെ ഭാവം കണ്ടാൽ മുസോളിനിയും ഹിറ്റ്ലറും നാണിച്ചു പോകും.
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ക്രൂരമായ പ്രവർത്തികൾ ചെയ്യുന്ന ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത സമരപരമ്പരകൾക്ക് കോൺഗ്രസ് ഒരുങ്ങുമെന്നും വ്യക്തമാക്കി. എനിക്ക് ശേഷം ഇനിയൊരു കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട എന്നുള്ള വാശിയാണ് പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

രാഷ്ട്രീയകാര്യ സമിതിയിൽ താൻ ഉൾപ്പെടാത്തതിൽ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശൂരും ഗുരുവായൂരും എല്ലാം ബിജെപിയുടെ അജണ്ടയാണ.തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം ഉള്ളി തൊലിച്ചതുപോലെയാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

അറസ്റ്റിലായി എട്ടാം ദിവസത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം.

സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു.അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു.രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഡിസംബർ 20ന് നടന്ന സംഭവത്തിൽ അറസറ്റ് ചെയ്യുന്നത് ജനുവരി 9നാണ്. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. ന്യൂറോ പ്രശ്‌നങ്ങളുണ്ടെന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ റിപ്പോർട്ട് ഉണ്ട്. രാഹുലിനെ പരിശോധിച്ച സർക്കാർ ഡോക്ടർ ഇത് പരിശോധിച്ചിട്ടില്ല. രാഹുൽ അക്രമം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്നും പ്രതിഭാഗം ഉന്നയിച്ചിരുന്നു.