India Kerala

ഗവര്‍ണര്‍ക്കെതിരായ SFI പ്രതിഷേധം; പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൈതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍ കൂടി രാജ്ഭവന് ഉണ്ട്. ഗവര്‍ണറെ തടഞ്ഞുനിര്‍ത്തുന്നതിനപ്പുറം ആക്രമിക്കാന്‍ കൂടി ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നിലവില്‍ രാജ്ഭവന്‍ ഇടപെടല്‍ ഉണ്ടാകില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്.

അവസാന നിമിഷം റൂട്ട് മാറ്റിയിട്ടും പ്രതിഷേധങ്ങള്‍ എങ്ങനെയുണ്ടായെന്ന് രാജ്ഭവന്‍ ആശങ്കയോടുകൂടിയാണ് കാണുന്നത്. സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് സഞ്ചരിക്കാനും സുരക്ഷയും അടക്കമുള്ള ആശങ്ക സര്‍ക്കാരിനെ രാജ്ഭവന്‍ അറിയിക്കും. അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ വകുപ്പ് പ്രകാരമാത്രമാണ് നിലവില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയിരിക്കുന്നത്.

അതേസമയം ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമത്തിച്ചതില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി.വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.