Kerala

പൊന്നാനിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; റോഡുകൾ പൂർണമായും അടച്ചു

മലപ്പുറത്ത് കൊവിഡ് അതിതീവ്ര ജാഗ്രത മേഖലയായ പൊന്നാനിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. റോഡുകൾ പൂർണമായി അടച്ചു. ആംബുലൻസുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിട്ടുള്ളത്. അതേസമയം ആരോഗ്യ വകുപ്പ് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പൊന്നാനി താലൂക്ക് കൊവിഡ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചത്. ഈ മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച പൊന്നാനിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊന്നാനി ഗുരുവായൂർ ചമ്രവട്ടം പാതകൾ പൂർണമായും അടച്ചു. പൊന്നാനിയിൽ മൂന്നാം ഘട്ട പരിശോധന ആരംഭിച്ചു. നഗരപരിധിയിലെ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

നിലവിൽ 42,628 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്. 2,014 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. അതേസമയം സ്രവ പരിശോധന വേഗത്തിലാക്കാൻ മഞ്ചേരി മെഡിക്കൽ കോളജിൽ പുതിയ മെഷീൻ സ്ഥാപിക്കാൻ തീരുമാനിച്ചു. ദിവസം 300 സാമ്പിളുകൾ പരിശോധിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.