India Kerala

പൊന്നാനിയില്‍ ലക്ഷ്യമെന്ത്? ; പഴയ ലീഗ് നേതാവിലൂടെ മുന്നേറ്റം ഉണ്ടാക്കുമോ സിപിഐഎം?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് വഴി സിപിഐഎം ലക്ഷ്യം പലതാണ്. പഴയ ലീഗ് നേതാവായ കെ എസ് ഹംസയ്ക്ക് മുസ്‌ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മറുവശത്ത് ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നാണ് ലീഗ് വിലയിരുത്തല്‍.

പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മത്സരമെങ്കിലും നടത്തണമെന്ന സിപിഐഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നതാണ്. സിറ്റിംഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനപ്രീതി മറികടക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പരിഗണിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനായ വി വസീഫിന്റെ പേര് ജില്ലാകമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്.

നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളുടെ നടത്തിപ്പിപ്പുകാരായ കെ എസ് ഹംസക്ക് പല സമുദായിക നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇരു വിഭാഗം സമസ്താ നേതാക്കളുമായും കെഎസ് ഹംസക്ക് ബന്ധമുള്ളത് സിപിഐഎം പോസറ്റീവായി കാണുന്നു. ലീഗ് വിരുദ്ധ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും പാര്‍ട്ടി കണക്കുകൂട്ടല്‍.

എന്നാല്‍ പൊന്നാനി മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ഉള്ള നേതാവല്ല കെഎസ് ഹംസ എന്നാണ് ലീഗ് വിലയിരുത്തല്‍. മാത്രമല്ല പികെ കുഞ്ഞാലിക്കുട്ടിയോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ലീഗ് അണികളില്‍ ഊര്‍ജം കൂടും എന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പൊന്നാനിയില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പഴയ ലീഗ് നേതാവ് ആയതിനാല്‍ ഹംസയെ പരാജപ്പെടുത്താന്‍ ലീഗിന്റെ മുഴുവന്‍ സംവിധാനങ്ങളും രംഗത്തിറങ്ങും. ലീഗ് സ്ഥാനാര്‍ഥികല്‍ മണ്ഡലങ്ങള്‍ പരസ്പരം മാറി മത്സരിക്കുകയാണെങ്കില്‍ അബ്ദുസ്സമദ് സമദാനിയാകും പൊന്നാനിയില്‍ സ്ഥാനാര്‍ഥി.