India Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം.നാളെ രാവിലെ 11.00 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും.

റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം.

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം തൃശൂര്‍ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് പൊതുജനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും.  3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക് പോകും.

കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. 3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. 4.15ന് പൊതുസമ്മേളനം.

കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയുമുണ്ടാകും. 5.30ന് ആണു പ്രധാനമന്ത്രിയുടെ മടക്കയാത്ര. പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശൂരിലേത്.