India Kerala

അനധികൃത സ്വത്ത് സമ്പാദനം: മുന്‍മന്ത്രി ശിവകുമാറിനെതിരെ എഫ്.ഐ.ആറിന് അനുമതി

മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എഫ്.ഐ.ആര്‍ ഇടുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ശിവകുമാറിനെതിരായ 23 പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് എ.ഡി.ജി.പി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയത്. നേരത്തെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2016ലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഈ ജനുവരി 20നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എ.ഡി.ജി.പി അനുമതി തേടിയത്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. അടുത്ത കാലത്ത് രണ്ടാമത്തെ യു.ഡി.എഫ് എം.എല്‍.എയാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നത്.

നാല് മന്ത്രിമാര്‍ക്കെതിരെ താന്‍ കൊടുത്ത പരാതിയില്‍ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കിയില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ സഹായിക്കാന്‍ ഗവർണര്‍ ചെയ്യുന്ന നടപടിയാണിത്. ശിവകുമാറിനെതിരായ അന്വേഷണം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.