India Kerala

പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

പെരിയ ഇരട്ട കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണ് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡി.സി.സി നടത്തിയ 48 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന. സൂചന. ഈ വാഹനം ഫൊറന്‍സിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തേക്കും. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്ന പ്രദേശവാസികള്‍ ഒളിവിലാണ് . ഇപ്പോൾ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരനെയടക്കം എന്ന് കസ്റ്റഡിയില്‍ വാങ്ങും എന്നതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് സൂചന നൽകിയില്ല.

അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് ഡി.സി.സി നടത്തിയ നാല്പത്തിഎട്ട് മണിക്കൂർ നിരാഹാര സമരം അവസാനിച്ചു.സമരത്തിന് നേതൃത്വം നല്കിയ‍‍ ഡി.സി.സി അധ്യക്ഷന്‍ ഹക്കീം കുന്നിലിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ നാരങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.. കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തേക്ക് നടത്തുന്ന വീര സ്മൃതിയാത്ര നാളെ പെരിയയില്‍ നിന്നും ആരംഭിക്കും.