Kerala

പാലക്കാട് ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്ത: സംസ്ഥാന ഐബി അന്വേഷണം ആരംഭിച്ചു

ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്തയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പൊലീസിൽ നിന്നും തെറ്റായ വിവരം ചോർന്നുവെന്ന് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിക്കും. ( palakkad isis notice fake news )

ഇന്നലെയാണ് പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന വാർത്ത പുറത്ത് വന്നത്. ഉടൻ തന്നെ വാർത്ത തള്ളി ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് രം​ഗത്തെത്തി. ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിൽ എം എ ടവറിലെ ആയുര്‍വേദ സ്ഥാപനത്തിനായെടുത്ത വാടക മുറിയിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്നും പതിനാറ് സിം സ്ലോട്ടുകളും ആന്‍റിനകളുള്ള ഒരു റൗട്ടര്‍ സിം ബോക്സും വിവിധ സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. ഇതിനൊപ്പം 2017 ഡിസംബറില്‍ പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ ബാബറി മസ്ജിദ് പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററും സിറാജുന്നീസ വധവുമായി ബന്ധപ്പെട്ട എസ്ഡിപിഐയുടെ ലഘുലേഖയും കണ്ടെടുത്തിട്ടുണ്ട്. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍,
‘ഐഎസ് മത നിഷിദ്ധവും മാനവികതയ്ക്കെതിരുമാണെന്ന്’ ചൂണ്ടിക്കാട്ടുന്ന നോട്ടിസുമാണ് ലഭിച്ചത്. ഐഎസ് ബന്ധമുള്ള ലഘുലേഖകള്‍ ലഭിച്ചെന്ന വാര്‍ത്ത എസ്പി ആര്‍ വിശ്വനാഥ് തന്നെ നിഷേധിച്ചു.

അതേസമയം, പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിലെ സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തി. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയു‍ർവേദ ഫാ‍ർമസിയിലാണ് സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.