Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പരപ്പനങ്ങാടി സ്വദേശി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി..

മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 21 ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഈ മാസം 26 നാണ് ഹംസക്കോയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 30ാം തീയതി ഹംസക്കോയയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.

ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ്. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്