Kerala

തസ്തിക സൃഷ്ടിക്കാതെയും ജീവനക്കാരെ നിയമിക്കാതെയും മുഖം തിരിച്ച് സർക്കാർ; ദുരിതത്തിലായി നഴ്സിങ് വിദ്യാർത്ഥികൾ

നഴ്‌സിംഗ് പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും രജിസ്‌ട്രേഷൻ പുതുക്കലും മുടങ്ങുന്നതായി പരാതി. പതിനായിരത്തിലധികം അപേക്ഷകളാണ് നഴ്‌സിംഗ് കൗൺസിലിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളുടെ തൊഴിലും തുടർപഠന സാധ്യതകളുമാണ് പ്രതിസന്ധിയിലായത്. ജീവനക്കാരുടെ കുറവാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് നഴ്‌സിംഗ് കൗൺസിലിന്റെ വിശദീകരണം

മൂന്നര ലക്ഷത്തോളം രജിസ്റ്റേഡ് നഴ്‌സുമാരാണ് കേരളത്തിലുള്ളത്. പഠനം പൂർത്തിയാക്കി ഇറങ്ങുന്നവരുടെ പ്രൈമറി രജിസ്‌ട്രേഷൻ, വിദേശത്തേയ്ക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഞ്ചുവർഷത്തിലൊരിക്കൽ ചെയ്യേണ്ട രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയാണ് മുടങ്ങിയത്. നഴ്‌സിംഗ് കൗണ്ഡസിലിൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നില്ലെന്നാണ് പരാതി. ഇതോടെ പഠനം കഴിഞ്ഞിറങ്ങിയവർക്ക് തൊഴിലിനോ ഉപരിപഠനത്തിനോ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിദിനം 500 ൽ അധികം അപേക്ഷകൾ എത്തുന്ന നഴ്‌സിംഗ് കൗൺസിലിൽ 10000 ൽ അധികം അപേക്ഷകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

മതിയായ ജീവനക്കാരില്ലാത്തതാണ് പരാതികൾ ഉയരാൻ കാരണം. 40 ജീവനക്കാർ വേണ്ടിടത്ത് നിലവിൽ 19 പേരാണ് ഉള്ളത്. നഴ്‌സിംഗ് കൗൺസിലിന്റെ തലവനായ രജിസ്ട്രാറുടെ കസേര ആറു മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ സൂപ്രണ്ടും അക്കൗണ്ടനന്റും സ്ഥാപനത്തിൽ ഇല്ല. ഉദ്യോഗസ്ഥരുടെ ശമ്പളം നഴ്‌സിംഗ് കൗൺസിൽ നൽകും എന്നിരിക്കെ തസ്തിക സൃഷ്ടിക്കാതെയും ജീവനക്കാരെ നൽകാതെയും സർക്കാരും മുഖം തിരിക്കുകയാണ് .