India Kerala

തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല

തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ഹോട്ടലുടമകളും, ടെക്കികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് തൃക്കാക്കര നഗരസഭ പരിധിയിൽ 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കടകൾ പൂർണ്ണമായും അടച്ചിടുക. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകുമെന്നും, തീരുമാനം അന്തിമമായി നടപ്പാക്കുമെന്നുമാണ് നഗരസഭ അധ്യക്ഷ രാധാമണി പിള്ള പറഞ്ഞിരുന്നത്.

എന്നാൽ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയിൽ പോലും ഉൾപ്പെടുത്തിയില്ല. ചില കൗൺസിലർമാർ വിഷയം ഉന്നയിച്ചെങ്കിലും മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയെങ്കിലും വിഷയം പഠിച്ച് പിന്നീട് തീരുമാനമെടുക്കാം എന്നുപറഞ്ഞ് നഗരസഭാ അധ്യക്ഷ വിഷയം തള്ളുകയായിരുന്നു. ഇപ്പോൾ നടപ്പാക്കുന്നില്ല എന്നും പിന്നീട് വിശദമായി പഠിച്ചതിന് ശേഷം തീരുമാനിക്കാമെന്നും അധ്യക്ഷ.

ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി കളക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിലെ ആളുകളെ ഏറെ ബാധിക്കുന്നതായിരുന്നു തീരുമാനം. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പിൻവാങ്ങൽ.