Kerala

അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിട്ടില്ല ഈ മക്കള്‍

അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലിലാണ് മക്കളായ രാഹുലും രഞ്ജിത്തും. വീടും വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുത്തെങ്കിലും താങ്ങും തണലുമില്ലാതെ ഇനിയുള്ള നാളുകൾ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ.

ഇല്ലായ്മകളിലും അച്ഛന്‍റെ തണലും അമ്മയുടെ വാത്സല്യവുമായിരുന്നു ഇവരുടെ ബലം. ആ ബലം തീ ഗോളമായി എരിഞ്ഞപ്പോൾ രാഹുലും രഞ്ജിത്തും അനാഥരായി. മൂന്ന് സെന്‍റിലെ വീഴാറായ ഷെഡ്ഡിന് വേണ്ടിയാണ് ഇവരുടെ അച്ഛനും അമ്മയും പൊരുതിയത്. ഒരു പിടി ചോറ് കഴിക്കാൻ പോലും സമ്മതിക്കാതെ നിയമം നടപ്പാക്കാനിറങ്ങിയവരോടുള്ള രോഷമാണ് പതിനേഴുകാരന്‍റെ വാക്കുകളിൽ.

കേസ് ജനുവരി നാലിലേക്ക് മാറ്റിവെച്ച വിവരം പോലും പുറത്ത് വന്നത് രാജന്‍റെ മരണശേഷം . സർക്കാർ സഹായം അറിഞ്ഞപ്പോഴും മക്കളുടെ കണ്ണുകളിൽ വേദന നിറഞ്ഞ നിസംഗതയാണ്. അച്ഛന് അടുത്ത് തന്നെ അമ്മക്കും കിടക്കാൻ ഇടമൊരുക്കാനാണ് മക്കളുടെ തീരുമാനം.