Kerala

എൻസിപിയിലെ തർക്കം : ഇന്ന് ഡൽഹിയിൽ ചർച്ച

എൻസിപിയിലെ തർക്കം പരിഹരിക്കാനുള്ള നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ, മന്ത്രി എകെ ശശീന്ദ്രൻ, മാണി സി കാപ്പൻ എംഎൽഎ എന്നിവരാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് ചർച്ച നടത്തുന്നത്.

പാലാ സീറ്റ്‌ ജോസ് കെ മാണിക്ക് നൽകാനുള്ള സിപിഎം നീക്കങ്ങളെ തുടർന്നാണ് എൻസിപിയിൽ തർക്കം രൂപപെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം..

സിറ്റിംഗ് സീറ്റുകൾ പോയാൽ മുന്നണി വിടണമെന്ന നിലപാട് മാണി സി കാപ്പൻ പവാറിനെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ടതില്ല എന്നാണ് ശശീന്ദ്രൻറെ നിലപാട്.ശശീന്ദ്രനെ അനുകൂലിക്കുന്നവർ ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ ശരദ് പവാറിനെ കണ്ട് ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കണമെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.

മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. മാണി സി കാപ്പനെ പൂർണമായി പിന്തുണക്കുന്നതിൽ നിന്നും കഴിഞ്ഞ ഇടത് മുന്നണി യോഗത്തോടെ സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പിന്നോട്ട് പോയിട്ടുണ്ട്.മുന്നണി തീരുമാനത്തിനൊപ്പം നിൽക്കാൻ ശരദ് പവാർ നിർദേശിച്ചാൽ മാണി സി കാപ്പന് പാർട്ടി വിടുകയോ ഇടത് മുന്നണിക്ക് വഴങ്ങുകയോ ചെയ്യണം.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെ വച്ചുള്ള പ്രശ്നപരിഹാരത്തിന് സംസ്ഥാന സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ട്.