India Kerala

തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. ഇന്ന് ദുബൈയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തുഷാറും പരാതിക്കാരന്‍ നസീലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി അറിയിച്ചു. ആശ്യപ്പെട്ട പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്ന് തുഷാര്‍ വിശദീകരിച്ചു.

ദുബൈയില്‍ തുഷാര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇവിടേക്ക് നാസിലിനെ വിളിച്ചുവരുത്തുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ച പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയ നാസില്‍ കാമറക്ക് മുഖം നല്‍കാന്‍ തയാറായില്ലെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മാധ്യമങ്ങളെ കണ്ട തുഷാറും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ പണം നല്‍കിയല്ല ഒത്തുതീര്‍പ്പ്.

പരസ്പരം പ്രശ്നങ്ങള്‍ മനസിലാക്കിയതാണ് ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത്. ‍‍ചര്‍ച്ചയില്‍ മധ്യസ്ഥരില്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയെന്നും തുഷാര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് തുഷാറും നാസിലും നേരില്‍ കണ്ടുമുട്ടിയത്. ചര്‍ച്ചകള്‍ അടുത്ത ദിവസവും തുടരും.