India Kerala

കലൂർ സ്റ്റേഡിയത്തിൽ ഇനി കളി മാത്രമല്ല, കലയും; അവാർഡ് ഷോകൾ, സംഗീത നിശകൾ പോലുള്ള കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ

കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ. കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാൽ നിലവിലെ തീരുമാനം സ്റ്റേഡിയൻ നശിക്കാൻ കാരണമാകും എന്നാണ് വിമർശനം.

അവാർഡ് ഷോകൾ, വലിയ പൊതുസമ്മേളനങ്ങൾ, മ്യൂസിക് ഇവന്റുകൾ തുടങ്ങി വലിയ പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകാനാണ് വിശാല കൊച്ചി വികസന അധോരിറ്റിയുടെ തീരുമാനം. 202425 വർഷത്തെ ബജറ്റിലാണ് നിർദേശം. ഫുട്‌ബോൾ ടർഫിന് കേടുപാട് സംഭവിക്കാതിരിക്കാൻ പോളിയെത്തലിൻ ഉപയോഗിച്ച് യുവി സ്റ്റെബിലൈസേഷൻ ഉള്ള പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് നീക്കം. സ്റ്റേഡിയം വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനവർദ്ധനവും ജെസിഡിഎ ലക്ഷ്യമിടുന്നു. എന്നാൽ സ്റ്റേഡിയം തകർക്കാനുള്ള തീരുമാനമാണ് ജിസിഡിഎയുടെതെന്ന് മുൻ ചെയർമാൻ എൻ വേണുഗോപാൽ 24നോട് പറഞ്ഞു.

തീരുമാനം പുന പരിശോധിക്കണമെന്നാണ് കായികപ്രേമികളുടെയും ആവശ്യം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കലൂർ സ്റ്റേഡിയത്തിൽ വർഷത്തിൽ അഞ്ചുമാസം മാത്രമാണ് മാച്ചുകൾ നടക്കുക.