India Kerala

മൂന്നാറില്‍ റിസോര്‍ട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി പൂപ്പാറ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടുപ്പാറ റിദംസ് ഓഫ് മൈൻറ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ് . ഇയാൾക്കായി ശാന്തന്‍പാറ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

മൂന്നാര്‍ പൂപ്പാറ ഗ്യാപ് റോഡിന് താഴെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ റോഡിൽ നിന്നും വലിച്ചെറിഞ്ഞ നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി എസ്.പി, ശാന്തമ്പാറ സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ്. രാജേഷിന്റെ ആഡംബര കാറും, കിലോ കണക്കിന് ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തിൽ ഇയാൾ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.