India Kerala

സി.എ.എക്കെതിരായ കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് പിണറായി

പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ സഭയിൽ കേരളത്തെ ക്കുറിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും . പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ പറഞ്ഞത്.തന്‍റെ വാക്കുകള്‍ മോദി രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് ഇതിനെതിരെ പിണറായി വിജയൻ രംഗത്ത് വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്.അതിനെ ഇകഴ്ത്താനും തകർക്കാനും അവഹേളിക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ട്. ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നവരെയും, അതിനെ ഉപയോഗിച്ച് വർഗീയ സംഘാടനത്തിനു കൊതിക്കുന്നവര്‍ക്കെതിരേയും പ്രതികരിക്കാന്‍ ആരുടേയും ട്യൂഷൻ വേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യസഭയിൽ മോദി കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വർഗീയ ലക്ഷ്യങ്ങളുള്ളവർക്കു അടിയറവെക്കാൻ കേരളം തയ്യാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.