Kerala

സൈജു തങ്കച്ചന്‍ ഉള്‍പ്പെട്ട ലഹരികേസ്; പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാന്‍ അന്വേഷണ സംഘം

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ അപൂര്‍വ പരിശോധനയുമായി പൊലീസ്. സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ലഹരികേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നമ്പര്‍ 18 ഹോട്ടലില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.

സൈജു തങ്കച്ചന്‍ സിനിമാ രംഗത്തെ പലര്‍ക്കും ലഹരി കൈമാറ്റം ചെയ്തതായി വിവരം പുറത്തുവരുന്നതിനിടയിലാണ് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനം. സൈറ ബാനു എന്ന പേരിലുള്ള പ്രൊഫൈലില്‍ സൈജു നടത്തിയ ചാറ്റില്‍ ഇതിന് തെളിവുലഭിച്ചതായാണ് വിവരം. നിലവില്‍ ലഹരി പാര്‍ട്ടി നടത്തിയതിന്റെയും സൈജുവിന്റെ മൊഴിയും മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.