India Kerala

കൊച്ചിയിലേത് ആള്‍ക്കൂട്ടക്കൊലയെന്ന് പൊലീസ്

കൊച്ചിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ചക്കരപറമ്പ് സ്വദേശി ജിബിൻ വർഗീസിനെ 14 പേർ ചേർന്ന് മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കേസില്‍ 7 പ്രതികള്‍ അറസ്റ്റിലായെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു.

വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ പാലച്ചുവട് റോഡരുകില്‍ കാണപ്പെട്ടത്. ഇയാളുടെ സ്‌കൂട്ടറും സമീപത്തു കിടന്നിരുന്നു. ക്രൂരമായ മര്‍ദ്ദനം ഏറ്റതായും തലയ്ക്കകത്തു രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാഴക്കാല സ്വദേശി അസീസിന്റെ മകളുമായി പ്രതിക്കുള്ള ബന്ധത്തിന്റെ പേരിലാണ് കൊലപാതകത്തിലേക്ക് എത്തിയത്. അസീസിന്റെ മകളുടെ വാട്ട്സാപ്പില്‍ നിന്ന് ജിബിന് മെസേജ് അയച്ച് വിളിച്ച് വരുത്തി ബന്ധുക്കളുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി.

മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഏഴ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാനായത്.