Kerala

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ കർക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്‌ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഡ്രെയിനേജ്, സുരക്ഷാ സംവിധാനം, ബിഎം-ബിസി പോലുള്ള നിലവാരും എന്നിങ്ങനെയുളള റോഡാണ് കേരളത്തിന് ആവശ്യം. വാഹനം കൂടി വരുമ്പോൾ അതിനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.