India Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം; തെറ്റായ പ്രചരണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന തെറ്റായ പ്രചരണം പ്രതിപക്ഷം നടത്തുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മറുപടി. ചോദ്യങ്ങൾക്കല്ല മന്ത്രി മറുപടി നൽകുന്നത് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സപ്ലൈകോയിലെ വില പുനർനിർണയം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു.

സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. അനൂപ് ജേക്കബ് എംഎൽഎ ആണ് ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചത്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്നുംപ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.കെഎംസിഎൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി.

കെഎംസിഎൽ വഴിയുള്ള മരുന്ന് വിതരണ സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. ആശുപത്രികളിൽ മരുന്ന് ഇല്ല എന്നത് യാഥാർത്ഥ്യമെന്ന് സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സിഎജി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മരുന്ന് ക്ഷാമമില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

കേരളീയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയും മറുപടി നൽകി. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളോടെ അടുത്ത വർഷത്തെ കേരളീയം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് കൂടി പങ്കാളിത്തം ഉറപ്പിക്കുമെന്നും കേരളീയം നടത്തുന്നതിൽ പ്രതിപക്ഷത്തിന്റെ ബുദ്ധി അല്ല സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സപ്ലൈകോയിലെ വില വർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കില്ലെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.