India Kerala

മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം

തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ സ്വന്തം മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നത്. കണ്ണൂരിലാണ് ദാരുണ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിവാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

വത്സരാജിന്റെ വാക്കുകള്‍;

അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ.

നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല.