India Kerala

മരട് ഫ്ലാറ്റ് വിവാദം ; അഴിമതി വീരന്മാരുടെ കള്ളക്കളികള്‍

കൊച്ചി : മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പിന്നിലുള്ള നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനും വിശ്വാസ്യത നേടിയെടുക്കാനും വേണ്ടി കെട്ടിട നിര്‍മ്മാതാക്കള്‍ പല പ്രമുഖ വ്യക്തികള്‍ക്കും ആദ്യമേ ഫ്‌ളാറ്റുകള്‍ നല്‍കിയത് യഥാര്‍ത്ഥ വിലയുടെ പകുതി പോലും ഈടാക്കാതെയാണെന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ അറിയണം . ഫ്ലാറ്റ് ഉടമകളുടെ സ്വാധീനം ഉപയോഗിച്ച്‌ നിയമ നടപടികളെ തട്ടിത്തെറിപ്പിക്കാമെന്ന് തുടക്കത്തിലേ തന്നെ നിര്‍മ്മാണ കമ്ബനികള്‍ സ്വപ്നം കണ്ടു . മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അഷറഫിന്റെ ബലത്തിലാണ് നിര്‍മാതാക്കള്‍ മരട് മേഖലയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി സ്ഥലം തിരഞ്ഞെടുത്തത് .

കായലുകള്‍ കയ്യേറി ആകാശം മുട്ടുന്ന തരത്തില്‍ പണിത ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ ഒരു സംശയവും ഉടലെടുക്കാതിരിക്കാന്‍ വേണ്ടി വന്‍കിട റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കണ്ടെത്തിയ കുതന്ത്രമായിരുന്നു കുറഞ്ഞ വിലയ്ക്ക് വി വി ഐ പി കള്‍ക്ക് ഫ്ലാറ്റുകള്‍ സമ്മാനിക്കുക .

കായലുകളെ മണ്ണിട്ട് നികത്തി പൊക്കിക്കെട്ടിയ ആഡംബര ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണ കമ്ബനികള്‍ നിശ്ചയിസിച്ചിരുന്ന വില 1.25 കോടിക്കും 1.50 കോടിക്കും ഇടയില്‍ വരും . എന്നാല്‍ പ്രമുഖരായ വി വി ഐ പി കള്‍ക്കും രാഷ്ട്രീയനേതാക്കളുടെ ബിനാമികള്‍ക്കും 20- 25 ലക്ഷം രൂപക്കാണ് ഇവ വിറ്റഴിച്ചത് . പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുകയാണ് അഴിമതി വീരന്മാരായ ഫ്ലാറ്റ് നിര്‍മാതാക്കളുടെ പതിവ് രീതി . എന്നാല്‍ ഇതൊന്നും അറിയാതെയാണ് വി.വി.ഐ.പികള്‍ കണ്ണുകളടച്ച്‌ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത് .

ചലച്ചിത്ര -മാധ്യമ മേഖലകളിലെ പ്രമുഖതാരങ്ങള്‍ മരടിലെ ഫ്ലാറ്റുകള്‍ കയ്യിലാക്കിയത് ഇങ്ങനെയാണെന്ന് നാം അറിയണം . 22 ലക്ഷം രൂപയ്ക്കാണ് തനിക്ക് ഫ്ലാറ്റ് ലഭിച്ചതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . പ്രമുഖരില്‍ നിന്ന് ഫ്‌ളാറ്റുകള്‍ക്ക് 20 – 25 ലക്ഷം രൂപ കൈപ്പറ്റിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ മറ്റു നിക്ഷേപകരില്‍ നിന്നും ഈടാക്കിയത് ഒരു കോടി രൂപ മുതലാണ് . എന്നാല്‍ , വിലയായി പ്രമാണത്തില്‍ കാണിക്കുന്നത് 25 ലക്ഷം രൂപ മാത്രമാണ് . നികുതി വെട്ടിക്കുക്കുന്നതിന് വേണ്ടി നടത്തിയ കള്ളക്കള്ളി കാരണം ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത് അപ്പാര്‍ട്മെന്റുകള്‍ വാങ്ങി കൂട്ടിയ പാവം വി.വി.ഐ.പികളാണ് . സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ പോകുന്ന ഫ്ലാറ്റുകളില്‍ നിന്നും നഷ്ടപരിഹാരത്തുകയായി ഒരു ലക്ഷം രൂപപോലും അടുത്തുകിട്ടില്ലെന്ന വാര്‍ത്തയാണ് നിക്ഷേപകര്‍ നേരിടാന്‍പോകുന്ന മറ്റൊരു പ്രശ്‌നം . എട്ടും ഒന്‍പതും വര്‍ഷങ്ങളായി ഫ്ലാറ്റുകള്‍ വാങ്ങിച്ച്‌ താമസിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട് .വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ 25 ലക്ഷം രൂപയില്‍ നിന്നും എന്തെങ്കിലും മിച്ചം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണ് .

പ്രമുഖ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് വിവാദങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ അപ്പാര്‍ട്മെന്റുകള്‍ നല്‍കിയതിന് രേഖകളില്‍ കാണിച്ചിരിക്കുന്ന തുക പരമാവധി 25 ലക്ഷം രൂപ മാത്രമാണ് .എന്നാല്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത് ഒരു കോടി രൂപ മുതലാണ് . നിക്ഷേപം നടത്തുക എന്ന നിലക്കാണ് ഇവരില്‍ വാങ്ങിയത് . വലിയ ഒരു തുക തന്നെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ വാടകയിനത്തിലും മറ്റുമായി ഇവര്‍ക്ക് തിരികെ ലഭിച്ചു . സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി കയറിയ ഈ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്ബോള്‍ ഈ കള്ളപ്പണം വാരിക്കൂട്ടിയവര്‍ക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല .

നഗരപരിധിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ടൗണ്‍പ്‌ളാനിംഗ് വിഭാഗത്തിന്റെ അനുമതിയും ഇനി നൂലാമാലകള്‍ ഉണ്ടെങ്കില്‍ അതിനും ഉദ്യോഗസ്ഥര്‍ക്ക് ഭീമമായ കോഴ തന്നെ നല്‍കുകയും വേണം . ഇതിനെയെല്ലാം മുന്നില്‍കണ്ടുകൊണ്ട് നാലു നിര്‍മ്മാണ കമ്ബനികള്‍ കണ്ടെത്തിയ ഏക പോംവഴിയായിരുന്നു മുമ്ബ് പഞ്ചായത്തായിരുന്ന മരട് മേഖല . അഴിമതിക്ക് പേരുകേട്ട പഞ്ചായത്ത് സെക്രട്ടറിക്ക് കോഴ നല്‍കിയാണ് തട്ടിപ്പിന്റെ വീരന്മാരായ ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിട അനുമതി നേടിയെടുത്തത്. തീര മേഖലാ നിയന്ത്രണ ചട്ടം ബാധകമായ മേഖലയില്‍ സംസ്ഥാന തീര മേഖലാ പരിപാല അതോറിട്ടിയുടെ അംഗീകാരം കൂടാതെയാണ് പഞ്ചായത്ത് സെക്രട്ടറി ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ ബില്‍ഡേഴ്സിന് അനുവാദം നല്‍കിയത് .

നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോടതിയുടെ പടികള്‍ കയറിയിറങ്ങിയ ഫ്ലാറ്റിന്റെ നിര്‍മാതാക്കള്‍ ഭാവിയില്‍ ഉണ്ടാകാന്‍പോകുന്ന നിയമനടപടികളെക്കുറിച്ച്‌ തങ്ങള്‍ക്ക് യാതൊരു വിധ ദോഷങ്ങളുമേല്‍ക്കാത്ത വിധം കാര്യങ്ങള്‍ നടപ്പിലാക്കി . നിക്ഷേപകര്‍ കരമടച്ചുകൊണ്ടിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും അവരുടെ സ്വന്തമാണെന്നും, പദ്ധതിയുമായി നിലവില്‍ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നാണ് നിര്‍മ്മാണ കമ്ബനികളുടെ നിലപാട്. പാര്‍പ്പിട കൈമാറ്റ രേഖകളില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അവര്‍ വ്യകത്മാക്കിയിട്ടുണ്ട് .

25 ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റുകള്‍ വാങ്ങിയ വി.വി.ഐ.പികള്‍ക്ക് ഇനി നഷ്ടങ്ങളൊന്നും വരാനില്ല . യഥാര്‍ഥത്തില്‍ കെണിയില്‍ പെട്ടുകിടക്കുന്നത് ഒരു കോടി രൂപയ്ക്കു മുകളില്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയവരാണ് . മരടില്‍ അനധികൃതമായി ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചവര്‍ക്കെതിരെയും , നിയമവശങ്ങള്‍ അറിഞ്ഞുകൊണ്ട് എല്ലാത്തിനും കൂട്ടുനിന്ന അഴിമതി വീരന്മാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യണം .