Kerala

കണ്ടൈന്‍മെന്റ് സോണ്‍, കോരിച്ചൊരിയുന്ന മഴ; കരിപ്പൂരില്‍ നാട്ടുകാരുടെത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി

പെരുമഴയെയും കോവിഡെന്ന മഹാമാരിയെയും തോൽപിച്ച നാട്ടുകാരുടെ ഇടപെടലാണ് വിമാന അപകടത്തിന്റെ ആഘാതം കുറച്ചത്. വിവരം അറിഞ്ഞ് വാഹനവുമായി എത്തിയവർ ആരെയും കാക്കാതെ ഓരോരുത്തരെയും ആശുപത്രികളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നടന്നത്.

കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഇൌ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്റീനില്‍ പോകേണ്ടവര്‍, പലർക്കും രോഗബാധ ഉണ്ടായിരു ന്നിരിക്കണം, പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ തന്നെ നിന്നു. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.