Kerala

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പെരുമണ്ണക്ലാരിയിൽ മാതാവിനെയും, രണ്ടു മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

പെരുമണ്ണക്ലാരി പഞ്ചായത്തിൽ കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് നാടിനെ നടുക്കിയ സംഭവം. നാവുന്നത്ത് വീട്ടിൽ റാഷിദ് അലിയുടെ ഭാര്യ സഫ് വ, മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഫ് വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ സമീപത്തുമാണ് കണ്ടെത്തിയത്. രണ്ടു കുട്ടികളെയും ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സഫ് വ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി സഫ് വയുടെ ഭർത്താവ് റാഷിദ് അലി വീട്ടിലെ മറ്റൊരു മുറിയിലാണ് കിടന്നത്. പിന്നീട് പുലർച്ചെ സഫ്വ റാഷിദിന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്നും, മരിക്കുന്നെന്നുമായിരുന്നു സന്ദേശം.

മരണ വിവരം ഏറെ വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും, ദുരൂഹതയുണ്ടെന്നും യുവതിയുടെ കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൽപകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി സഫ്വയും, ഭർത്താവ് റാഷിദും തമ്മിൽ തർക്കമുണ്ടായതായാണ് പോലീസ് നിഗമനം.