HEAD LINES Kerala Latest news

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

കൊച്ചി: കണക്കെടുപ്പിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ നിലവിലെ വെല്ലുവിളി. ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സർക്കാർ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കുന്നതും പ്രതിസന്ധിയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്.

വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി വേണമെന്ന് പൊലീസ് വിശദമാക്കുന്നത്. ആലുവയിലെ ക്രൂരനായ കൊലപാതകി അസ്ഫാക് ആലത്തിനെ പോലെ കൊടും ക്രിമിനലുകൾ ഇതരസംസ്ഥാന തൊഴിലാളിക്കൂട്ടങ്ങളിലേക്ക് വന്ന് ചേരുകയാണ്. കൈവിട്ട അവസ്ഥയിലെത്തിയതോടെ വാർഡ് മെന്പർമാരും, തൊഴിലുടമകളും വഴിയുള്ള കണക്കെടുപ്പ് ഉടൻ തുടങ്ങാനാണ് പൊലീസ് തീരുമാനം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ തൊഴിലാളികളുടെ യഥാർത്ഥ കണക്ക് മറച്ച് വയ്ക്കുന്ന തൊഴിലുടമകൾ, കുടുസു മുറിയിൽ ചെരിപ്പെണ്ണി ആളെ താമസിപ്പിക്കുന്ന വീട്ടുടമകൾ, തൊഴിലാളികളുടെ സ്ഥിരതയില്ലാത്ത കുടിയേറ്റം ഇതിനുള്ളിൽ നിന്നാണ് യഥാർത്ഥ കണക്ക് കണ്ടെത്തേണ്ടത്. ഒപ്പം ഇവർക്കിടയിലെ ക്രിമിനലുകളെയും. ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകളും കൂടുന്നതായി കണക്കുകൾ വിശദമാക്കുന്നു. ലഹരി വില്പന സ്ഥിരമാക്കിയവർ തൊഴിലിനായല്ല കേരളത്തിൽ വരുന്നത്. ഇവരിൽ പലരും ജോലിക്കായി ശ്രമിക്കാറുമില്ല. ലഹരി വില്പനയാണ് ഇവരുടെ വരുമാനം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന ലഹരി വസ്തുക്കൾ ഇവിടെ എത്തിച്ച് നാലിരട്ടി വരെ വിലയ്ക്ക് വില്പന നടത്തുന്നതാണ് രീതി. എന്നാൽ ഇവരെ ഉപയോഗിച്ച് മലയാളികൾ നിയന്ത്രിക്കുന്ന ലഹരി ശൃംഖലയിലേക്ക് സാഹചര്യം വളരുന്നു. കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ 28 കിലോ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത്. എന്നാൽ ഈ പാർസൽ ചെമ്പറക്കി സ്വദേശി നവീന് കൈമാറാനാണ് എത്തിച്ചത്. നവീനെയും മകനെ ഒളിവിൽ പോകാൻ സഹായിച്ചതിന് തടിയിട്ടപറന്പ് പൊലീസ് ഗ്രേഡ് എസ് ഐ സാജനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസവും പെരുന്പാവൂരിലെ സിപിഎം മുൻ കൗൺസിലർ റീജ വിജയന്‍ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ്.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നഗരസഭ പരിശോധന ശക്തമാക്കിയപ്പോൾ തനിക്കെതിരെ പ്രാദേശികമായി ഭീഷണികൾ ഉയർന്നിരുന്നതായി പെരുന്പാവൂർ നഗരസഭ മുൻ അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ സജീവമായ ഇതരസംസ്ഥാന തൊഴിലാളി സാന്നിദ്ധ്യം കേന്ദ്രസർക്കാർ ഏജൻസികളുകളുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ്. തൊഴിലാളികൾക്കിടയിലെ മാവോയിസ്റ്റ് തീവ്രവാദ സാന്നിദ്ധ്യത്തിന് തടയിടാനാണിത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നെല്ലും പതിരും കണ്ടെത്തിയേ തീരൂ. മറ്റ് സംസ്ഥാനങ്ങളുമായി കേരളം നേരിട്ട് കരാർ ഉണ്ടാക്കിയാൽ കണക്കിൽപ്പെടുന്ന ജോലിയെടുക്കാനായി ഇവിടെ എത്തുന്ന ഒരു തൊഴിലാളി സമൂഹത്തെ ഉറപ്പാക്കാം. ഭാഷ വെല്ലുവിളി മറികടന്നുള്ള തൊഴിലാളി സൗഹൃദ പൊലീസിംഗിനുമാണ് വലിയ മാറ്റങ്ങൾ കൊണ്ട് വരാനാവുക.