Kerala

മൂന്നാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 45.19 ശതമാനം പോളിങ് രേഖപ്പെടുത്തി.

45.51 ശതമാനം പേർ പോൾ ചെയ്ത മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ കണ്ണൂരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതിയും ഉയർന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്.

മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി .

തലശ്ശേരി കുയിപ്പങ്ങാട് കള്ള വോട്ട് ചെയ്യാൻ വന്ന സി.പി.എം പ്രവർത്തകനെ പിടികൂടി തിരിച്ചയച്ചു. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിങ് ബൂത്തിന് മുന്നിൽ എൽ.ഡി.എഫ്-യു.ഡി. എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരിക്കേറ്റു. പൊലീസ് ലാത്തി വിശി.

കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് 4 ആം വാർഡിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ടാണ് കള്ളവോട്ട് ചെയ്തത് തുടർന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.

അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. താനൂർ നഗരസഭ ബൂത്ത് പതിനാറിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് സംഘർഷം. നിസാര പരിക്കുകളോടെ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.