India Kerala

‘പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം, പ്രതി കുറ്റം സമ്മതിച്ചു’; കോഴിക്കോട് റൂറൽ എസ്പി

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറൽ എസ് പി 24നോട് പ്രതികരിച്ചു.

സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗമാണ് കസ്റ്റഡിയിലുള്ള അഭിലാഷ്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു. നിലവിൽ രാഷ്ട്രീയ ആരോപണങ്ങൾക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.

കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.