Kerala

പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവം; കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം പൂട്ടി

പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്ന് കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം പൂട്ടി. വനിത ശിശു വികസന വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദേശം നൽകി. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും.

കഴിഞ്ഞ നവംബര്‍ 14നാണ് പോക്സോ കേസ് ഇരകളടക്കം ഒമ്പത് പേര്‍ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റി നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നുകളഞ്ഞത്. എന്നാല്‍ അവരെയെല്ലാം അന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനിതാ ശിശുവികസന വകുപ്പ് അഭയകേന്ദ്രം പൂട്ടാന്‍ വനിതാ ശിശുവികസന വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമഖ്യ എന്ന ഏജന്‍സിയെ ഒഴിവാക്കി മറ്റൊരു എന്‍ജിഒയെ അഭയ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏല്‍പ്പിക്കാനാണ് തീരുമാനം.