Kerala

പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം; സംഭവം കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ

കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. നാലു വർഷം പഴക്കമുള്ള പുഴുവരിച്ച അരി ചാക്കുകൾ നാട്ടുകാർ പിടിച്ചെടുത്തു. വൃത്തിയാക്കിയ അരി സ്കൂളുകളിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം.

2017 ൽ സപ്ലൈകോ ഗോഡൗണിൽ എത്തിയ അരിയാണ് അധികൃതർ വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമിച്ചത്. 2000ത്തിൽ അധികം ചാക്ക് അരി നാട്ടുകാർ പിടിച്ചെടുത്തു. പുഴുവരിച്ച നിലയിൽ ആയിരുന്നു അരികൾ ചാക്കിൽ ഉണ്ടായിരുന്നത്. അരി അരിച്ചെടുത്ത ശേഷം, അതിൽ ഉള്ള ക്രിമി കീടങ്ങളെ വിഷം തളിച്ചാണ് നശിപ്പിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.

സ്കൂളുകളിലേക്ക് വിതരണം ചെയ്യാനാണ് അരി വൃത്തിയാക്കുന്നത് എന്നും നാട്ടുകാർ ആരോപിച്ചു. ഇത് സാധൂകരിക്കുന്ന സപ്ലൈകോ ഡിപ്പോക്ക് ലഭിച്ച ഉത്തരവും പുറത്തായി.

ആഴ്ചകളായി അരി വൃത്തിയാക്കൽ ജോലികൾ നടന്നുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ബിജെപി ഡിപ്പോയിലേക്ക് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഉത്തരവ് പരിശോധിച്ചശേഷം സപ്ലൈകോ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.