Kerala

കൊല്ലത്ത് രണ്ട് വർഷം മുൻപ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും

കൊല്ലം ഏരൂർ ഭാരതിപുരത്ത് രണ്ടുവർഷം മുൻപ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. മൃതദേഹം ഫോറൻസിക് സംഘം പരിശോധിക്കും. ഏരൂർ പൊലീസിന്റെ സാന്നിധ്യത്തിലാവും പരിശോധന. പത്തു മണിയോടെ ഫോറൻസിക് സംഘം ഭാരതിപുരത്തുള്ള വീട്ടിലെത്തി നടപടിക്രമങ്ങൾ ആരംഭിക്കും.

ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേർന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം. അമ്മയും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജിയുടെ സഹോദരനും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.