India Kerala

ലാപ്പാ തൊഴിലാളികളുടെ സ്ഥിരം നിയമനം; ലിസ്റ്റ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

കെ.എം.എം.എല്ലില്‍ സ്ഥിരം നിയമനത്തിനായുള്ള ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കുന്നതായി പരാതി. ജോലിക്ക് അര്‍ഹരായ 925 പേരുടെ ലിസ്റ്റ് നിലനില്‍ക്കെ ആറായിരത്തോളം ആളുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് കമ്പനി പുറത്തിറക്കിയത്. രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് നിയമനം നടത്താനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും കമ്പനിയുടെ പരിസരത്ത് മലിനീകരണം സഹിച്ച് കഴിയുന്നവര്‍ക്ക് മുന്‍ഗണനയെന്ന നിലക്കാണ് ആറായിരത്തോളം തൊഴിലാളികളില്‍ നിന്നുമായി ലാപ്പാ ലിസ്റ്റ് തയ്യാറാക്കിയത്. 925 പേര്‍ ഇത്തരത്തില്‍ വര്‍ക്കര്‍മാരായി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സെക്കന്‍ഡ് ഗ്രേഡ് പ്ലാന്റ് വര്‍ക്കറെന്ന പോസ്റ്റില്‍ ഒഴിവ് വരുമ്പോള്‍ ആദ്യപരിഗണന നല്‍കേണ്ടത് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ്. നിലവില്‍ കമ്പനിയില്‍ അഞ്ഞൂറോളം സെക്കന്‍ഡ് ഗ്രേഡ് പ്ലാന്റ് വര്‍ക്കര്‍മാരുടെ ഒഴിവുണ്ട്. സീനിയോറിറ്റി അനുസരിച്ച് ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റില്‍ നിന്നുമാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റ് ഇതാണ്. സ്ഥിരം നിയമനത്തിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 5691 പേര്‍. ഈ ലിസ്റ്റ് അനുസരിച്ച് നിയമനം നടത്തിയാല്‍ അര്‍ഹരായ ലാപ്പാ തൊഴിലാളികള്‍ക്ക് നിയമനം ലഭിക്കില്ല.

രാഷ്ട്രീയ നിയമനത്തിനായാണ് ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. നിലവിലെ ലിസ്റ്റ് റദ്ദുചെയ്ത് ലാപ്പാ തൊഴിലാളികളെ നിയമനത്തിനായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുകയാണ് കമ്പനിയിലെ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ സംഘടനകള്‍.