Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; വോട്ടെണ്ണിത്തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ ഫലസൂചനകള്‍ എട്ടേ കാലോടെ പുറത്തുവരും. സമ്പൂർണ ഫലം ഉച്ചയോടെ അറിയാനാകും. കോഴിക്കോട് അഞ്ചിടത്തും കാസര്‍കോട് പത്തിടത്തും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും ഇത്തവണയുണ്ട്. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികൾ എണ്ണും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

11 മണിയോടെ പഞ്ചായത്തിലെ ഫലം വരും. ഉച്ചയോടെ പൂര്‍ണ്ണമായ ഫലം അറിയാനാകും എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും കൗണ്ടിംഗ് ടേബിളുകള്‍. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാകും. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ തുടങ്ങുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിൽ എണ്ണും.