Kerala

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാതപഠനം തുടരും

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം.
പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലകളക്ടര്‍മാരില്‍ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

കാലാവധി അവസാനിച്ചതിന് പിന്നാലെ ഇതിനോടകം ഒരുതവണ സമയം നീട്ടിനല്‍കിയിരുന്നു. പ്രതിഷേധങ്ങളും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചുവെന്നാണ് പഠനം നടത്തുന്ന ഏജന്‍സികളുടെ വിശദീകരണം. അപ്പോഴും ഇതെല്ലാം സാധാരണ നടപടിക്രമങ്ങളെന്ന് വിശദീകരിക്കുന്നു കെ റെയിലും സര്‍ക്കാരും.