Kerala

ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ പോഷക സംഘടന ആക്കിയെന്ന് ചെന്നിത്തല

ചലച്ചിത്ര അക്കാദമിയിലെ കരാറുകാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുണമെന്ന് കത്തിൽ പറയുന്നു. എന്നാൽ ചെയർമാന്‍റെ ആവശ്യം മന്ത്രി എ.കെ ബാലൻ തള്ളിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച്‌ പ്രോഗ്രാം മാനേജര്‍ റിജോയ്‌ കെ.ജെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സജീഷ്‌ പ്രോഗ്രാം മാനേജര്‍ വിമല്‍ കുമാര്‍ വി.പി എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന കത്തിലാണ് വിവാദ പരാമർശം.

ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ, പുരോഗമനമൂല്യങ്ങളിലുന്നിയ സാസ്‌കാരിക പ്രവര്‍ത്തനരംഗത്ത്‌ നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ അക്കാദമിക്ക് ഗുണം ചെയ്യുമെന്നാണ് കത്തിൽ പറയുന്നത്. ഈ മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിയമനങ്ങൾക്ക് ആധാരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ ബാലൻ കത്തിന് മറുപടി നൽകിയതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി ഇങ്ങനെ പറയുന്നുവെങ്കിലും കത്ത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ കുറിപ്പ്.