Kerala

സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും.

ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ രജിസ്ട്രേഷനും വാക്സീൻ സ്വീകരിച്ച ശേഷമുള്ള ഒബ്സർവേഷനുമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരം വിമൻസ് കോളജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

അതേസമയം, അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. സിറിഞ്ച് ക്ഷാമം ഒഴിവാക്കാനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും സജ്ജരാകണമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.