Kerala

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2 പേര്‍ക്ക് നെഗറ്റീവ് ആയി. കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 84,288 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്താകെ 28 ഹോട്സ്പോട്ടുകളാണുള്ളത്. ഇന്ന് മാത്രം 162 പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

ഇന്ന് ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും, ഒരു കേരളീയന് മുന്നിലും വാതില്‍ കൊട്ടിയടക്കില്ല, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ട് നിസഹായവസ്ഥ പ്രകടിപ്പിക്കാന്‍ തയ്യാറല്ല, കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി, ഇളവുകള്‍ നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്, പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നു, കുട്ടികളേയും വയോധികരേയും കൂട്ടി പുറത്തിറങ്ങുന്നു, അവരെ സുരക്ഷിതമാക്കി വീടുകളില്‍ ഇരുത്തേണ്ടവര്‍ തന്നെ എല്ലാം മറന്നുപോകുന്ന സ്ഥിതിയുണ്ടാകരുത്, ഇത് സ്വയം ബോധ്യപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ്, അത് മറന്നു പോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.