India Kerala

1184 പേര്‍ക്ക് കോവിഡ്‌; 784 പേര്‍ക്ക് രോഗമുക്തി

1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.

എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയംനിരീക്ഷണത്തിൽ പോകണം. പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മരണപ്പെട്ടവരുടെ എണ്ണം 48. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ തിരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. ഇതിൽ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നിൽകണ്ട് സുരക്ഷ ശക്തമാക്കി.

മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. തീരദേശങ്ങളില്‍ കോവിഡ് പകരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഐ.ജി എസ്. ശ്രീജിത്തിനെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.