India Kerala

കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി

കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റ‌ി‌ംഗ് ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റ‌ിംഗ് ദൃശ്യങ്ങള്‍ നേടുന്നതിനായി സി.പി.എം നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ 48ആം നമ്ബര്‍ ബൂത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ എസ്, വിനീഷ് എന്നീ യുവാക്കള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളിലായി ഇരുവരും ബൂത്തില്‍ വോട്ട് ചെയ്യാനായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂരില്‍ തൊണ്ണൂറ് ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളിലെ വെബ്കാസ്റ്റ‌ിംഗ് ദൃശ്യങ്ങള്‍ നേടാനായി കോണ്‍ഗ്രസ് ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഇത്തരത്തില്‍ 16 പ്രവാസികളുടെ പേരില്‍ കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കണ്ണൂരില്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം 90 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്ന ബൂത്തുകള്‍ സംശയത്തിന്റെ നിഴലിലാവുകയാണ്. 20 ബൂത്തുകളിലാണ് 90 ശതമാനത്തിന് മുകളില്‍ പോളിങ് എത്തിയത്.