Kerala

ഗണേഷിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്, രണ്ടരവർഷം കഴിയുമ്പോൾ നൽകാമെന്ന് ധാരണയുണ്ട്; കാനം രാജേന്ദ്രൻ

കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗണേഷിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം നൽകാമെന്ന് ധാരണയുണ്ട്.
പുനഃസംഘടനാ കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം- അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആവശ്യമുള്ള കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി പറയുന്നുണ്ട്. രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകുവെന്നുമാ അദ്ദേഹം പ്രതികരിച്ചു.

പുതുപ്പള്ളി ഫലത്തിൽ അസ്വാഭാവികതയില്ലെന്നും പുതുപ്പള്ളിയിലെ കോൺഗ്രസ് ജയം ലോകാത്ഭുതമൊന്നുമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.ഇതിനിടെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ നിയമം കർശനമാക്കുമ്പോൾ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എല്ലാ മാസവും വിലയിരുത്താറുണ്ടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

അതേസമയം രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. അത് അങ്ങനെതന്നെ നടക്കും. കെ.ബി.ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു. ‘സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്. ഇടത് മുന്നണിയോ സിപിഐഎമ്മോ മറ്റു പാര്‍ട്ടികളോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ലാത്ത ഒരു വിഷയമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.