Kerala

ജോസഫൈന്‍റെ രാജി അഭിനന്ദനീയമെന്ന് കെ. സുധാകരൻ

വൈകിയാണെങ്കിലും വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍റെ രാജി അഭിനന്ദനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈനെന്നും അദ്ദേഹം പറഞ്ഞു. ജോസഫൈന്‍റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. നേരത്ത ജോസഫൈൻ രാജി വയ്ക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കെ. സുധാകരൻ അറിയിച്ചിരുന്നു.

ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. 11 മാസകാലാവധി നിലനിൽകെയാണ് വനിത കമ്മീഷനിൽ നിന്നും എം.സി ജോസഫൈൻ രാജി വെച്ചത്. Read Also സംസ്ഥാനത്ത് 11,546 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു വിവാദ പരാമർശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയിൽ എം.സി ജോസഫൈൻ വിശദീകരണം നൽകിയിരുന്നു.

സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമർശമാണ് ഉയർന്നത്. പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് പുറമെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈൻ. പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയിൽ ജോസഫൈൻ മൗനം പാലിക്കുന്നുവെന്ന വിമർശനം നേരത്തെ ജോസഫൈനെതിരെ ഉയർന്നിരുന്നു. പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈൻ നേരത്തെ നടത്തിയിട്ടുണ്ട്.