India Kerala

കോണ്‍ഗ്രസും ബി.ജെ.പിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു

ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മന്ത്രി കെ. രാജുവിന്‍റെ മറുപടി. കോണ്‍ഗ്രസും ബിജെപിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ ബി.ജെ.പി വോട്ടിനെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങാന്‍ ധാരണയുണ്ടായെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച് മന്ത്രി രാജു ഇന്ന് ബി.ജെ.പിയും യു.ഡി.എഫുമാണ് ധാരണയുണ്ടാക്കിയതെന്ന് തിരിച്ചടിച്ചു. മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. കോന്നിയില്‍ ശബരിമല ചർച്ചയാകുന്നത് ബിജെപി ക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജ് മീഡിയവണിനോട് പറഞ്ഞു.