Kerala

മലപ്പുറം തിരൂരിൽ കെ-റെയിൽ സർവേ കല്ലിടൽ നടപടികൾ ഇന്നും തുടരും

മലപ്പുറം തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവ്വേ ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ പുനരാരംഭിക്കുക.

തിരൂരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിൽ എടുത്ത് ജനവാസ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചായിരിക്കും സർവ്വെകല്ലുകൾ സ്ഥാപിക്കുക.ഉച്ചയോടെ ഉദ്യോഗസ്ഥർതിരുന്നാവായയിൽ പ്രവേശിക്കും.സംസ്ഥാനത്ത് അദ്യമായി സിൽവർ ലൈൻ വിരുദ്ധ സമരം ആരംഭിച്ച പ്രദേശമാണ് തിരുന്നാവായ.

പഞ്ചായത്തിൽ ആദ്യം സ്ഥലം ഏറ്റെടുക്കേണ്ടത് സൗത്ത് പല്ലാറിലാണ് .ഈ പ്രദേശത്ത് 200 ഓളം വീടുകൾ ,കൃഷി ഇടങ്ങൾ, പക്ഷികളുടെ ആവാസ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാൽ നാട്ടുകാർ സംഘടിപ്പിക്കുമെന്ന് നേരത്തെ സമരസമിതി അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഇന്നലെ പ്രതിഷേധം നടന്ന കല്ലായി മേഖലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് സന്ദർശനവും നടത്തും. ഇന്നലെ കല്ലായി മേഖലയിൽ സ്ഥാപിച്ച കല്ലുകളെല്ലാം പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. ഭൂഗർഭ പാത കടന്നു പോകുന്ന പ്രദേശങ്ങളിലാണ് സർവേ കല്ല് സ്ഥാപിക്കുന്നത്. സർവേയ്ക്കായി ഉദ്യോഗസ്ഥരെത്തിയാൽ തടയുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയും യു ഡി എഫും, ബി ജെ പിയും ആഹ്വാനം ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ തുടരുന്നത്.