Kerala

ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ല; കെ എൻ ബാലഗോപാൽ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നൽകി. സാങ്കേതികത്വം പറഞ്ഞ് ഈ പണം മുടക്കുന്നു. പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര പണം കിട്ടാനുള്ള ഒരു സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എംപിമാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം.യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.എംപി മാർ പാർലമെന്റിൽ വിഷയം ഉന്നയിക്കണം. മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോപ്പിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസവാദമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ട് വിതരണ കണക്കുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.