Kerala

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ഹെലികോപ്റ്റർ ഉടൻ എത്തും

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്. മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് 73 മണിക്കൂർ പിന്നിടുകയാണ്. (babu rescue helicopter malampuzha)

രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുമെന്ന് എംഎല്‍എ ഷാഫി പറമ്പില്‍ അറിയിച്ചു. ബാബു എഴുന്നറ്റ് നില്‍ക്കുന്നു എന്നതും ഇപ്പോള്‍ സ്ഥലത്ത് നല്ല വെളിച്ചം വീണുതുടങ്ങി എന്നതും ആശ്വാസകരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബാബു കുടുങ്ങിക്കിടങ്ങുന്ന മലയുടെ താഴ്ഭാഗത്താണ് ഇപ്പോള്‍ ഷാഫി പറമ്പിലുള്ളത്.

‘രണ്ട് കാര്യങ്ങള്‍ ആശ്വാസകരമാണ്. ബാബു എഴുന്നേറ്റ് നില്‍ക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പുതിയ ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാമതായി വെളിച്ചം വന്ന സ്ഥിതിക്ക് ബാബുവിന്റെ അടുത്തേക്ക് എങ്ങനെ എത്തിച്ചേരണമെന്നത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു എന്നതാണ്. ഒരിക്കല്‍ക്കൂടി ചോപ്പര്‍ ഉപയോഗിച്ച് ശ്രമിക്കാന്‍ ആലോചിക്കുന്നുണ്ട്. റോപ്പ് ഉപയോഗിച്ചും ബാബുവിനടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കും. ബാബുവിന് ഭക്ഷണമെത്തിക്കാന്‍ വീണ്ടും ഡ്രോണിന്റെ സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തേടുകയാണ്. ബാബുവിന് ഇപ്പോള്‍ എന്തെല്ലാമാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും തേടുന്നുണ്ട്’. ഷാഫി പറമ്പില്‍ പറഞ്ഞു.

ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്.